Search This Blog

Saturday, February 19, 2011

മൗനമാണ് എന്റെ പ്രണയം



''പ്രണയം ഒരു ആല്‍മരം പോലെയാണ്
ഏറുംതോറും പൊട്ടിമുളയ്ക്കും
വേരുകള്‍ ഉറയ്ക്കും.....വികാരങ്ങള്‍
ഉണരുന്ന കനികള്‍ ഉതിരും
കനികളില്‍ വീണ്ടും ആല്‍മരങ്ങള്‍ ജനിക്കും
പ്രണയത്തിലുണരുന്ന വികാരവിചാരങ്ങള്‍ക്ക്
അര്‍ഥതലങ്ങള്‍ തേടുന്നവര്‍
എത്തിച്ചേരുന്നത് അനിര്‍വചനീയമായ
സ്‌നേഹത്തിന്റെ നേര്‍രേഖയിലാണ്''
പ്രണയത്തിന്റെ അനര്‍ഘനിമിഷങ്ങളെക്കുറിച്ച് വ്യത്യസ്തഭാവങ്ങളെക്കുറിച്ച്  പ്രശസ്തസംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍ സംസാരിക്കുന്നു.

             എന്റെ പ്രണയം മൗനമാണ്. സംസാരത്തിനപ്പുറം നമ്മള്‍ ഒന്നാണെന്ന് മനസ്സ് കൈമാറുന്ന സന്ദേശം. നിന്നെ എനിക്ക് ഇഷ്ടമാവുന്നുവെന്ന തിരിച്ചറിയല്‍. പരസ്പരം പറഞ്ഞറിയിക്കാതെ പ്രണയത്തിന്റെ മാധുര്യം നുകരുമ്പോഴാണ് അതിന്റെ വ്യാപ്തിയും ഗാഢതയും വ്യക്തമാവുന്നത്. മൗനത്തിന്റെ പ്രണയതീവ്രതയെ അടുത്തറിഞ്ഞവരാണ് ഞാനും പ്രിയയും. തിരുവനന്തപുരത്തെ സി.ബി.എസ് (സി.ബി. ശ്രീനിവാസന്‍) ക്വയറില്‍ പാടിയിരുന്ന കാലത്താണ് ഞാനും പ്രിയയും കണ്ടുമുട്ടുന്നത്. പ്രിയയും ക്വയര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഗീതമാണ് ഞങ്ങളുടെ പ്രണയത്തെയും ബന്ധിപ്പിച്ചത്. സംഗീതത്തോടുള്ള പ്രണയംപോലെ പ്രിയയോടുള്ള എന്റെ പ്രണയവും ഏറുകയായിരുന്നു.  ഞങ്ങള്‍ മണിക്കൂറുകള്‍ സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ പറയാതെ എല്ലാം പറഞ്ഞു ഞങ്ങള്‍. അധികകാലം പ്രേമിച്ചു നടന്നുവെന്ന് പറയാന്‍ കഴിയില്ല. പ്രണയത്തിന്റെ പരപ്പ്, അത് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത്. ഒടുവില്‍ പരസ്പരം പിരിയാനാവില്ലെന്നു മനസ്സിലാക്കിയ വേളയില്‍ വീട്ടില്‍ പറഞ്ഞു. ഇരുവീട്ടുകാര്‍ക്കും സമ്മതം. വിവാഹത്തിനുശേഷം പ്രണയം ഏറുകയായിരുന്നു. അതെന്റെ പ്രചോദനമായി, ഹൃദയതന്ത്രികളെ മീട്ടിയുണര്‍ത്തുന്ന സംഗീതസ്വരമായി..................

സംഗീതവും പ്രണയവും
--------------------

പതിനഞ്ചു വര്‍ഷമായി പ്രിയ എന്റെ ജീവിതത്തിലേക്കു വന്നിട്ട്. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും കൈവന്നത് അതിനുശേഷമാണ്. അവള്‍ക്ക് എല്ലാ അര്‍ഥത്തിലും എന്നെ മനസ്സിലാകും. ഉപാധികളി്ല്ലാത്ത സ്‌നേഹമാണ് അവള്‍ എനിക്കു തരുന്നത്.
1995ലാണ് ഞാന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച സിനിമയായ 'ചന്ത' പുറത്തിറങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെ എന്റെ എല്ലാഗാനങ്ങളും ആദ്യംകേള്‍ക്കുന്നത് പ്രിയയാണ്. എത്ര അകലെയാണെങ്കിലും ഫോണിലൂടെ അവളെ ഞാന്‍ പാടിക്കേള്‍പ്പിക്കും. പ്രിയ എം.എ. മ്യൂസിക്കാണ്. അതുകൊണ്ട് സ്വരസ്ഥാനങ്ങളെക്കുറിച്ച് നല്ലബോധമുണ്ട്. കേള്‍ക്കുമ്പോഴേ പറയും, ഓരോ ഗാനത്തിലെ തെറ്റും ശരിയും. ഇതെനിക്കുതരുന്ന ആത്മവിശ്വാസം ചെറുതല്ല. ശിക്കാറിലെ 'എന്തെടീ എന്തെടീ.....പനങ്കിളിയേ..... എന്ന ഗാനം കമ്പോസ് ചെയ്തത് ദുബായിലായിരുന്നു. അവിടെനിന്നും ഫോണില്‍ക്കൂടിയാണ്  ആ ഗാനം പ്രിയ കേട്ടത്.

മനസ്സില്‍ നിറയെ പ്രണയമുണ്ടെങ്കിലേ നല്ല പ്രണയഗാനങ്ങളുണ്ടാവൂ. എല്ലാവരും എന്നോട് ചോദിക്കാറുണ്ട് പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രിയയെ ഓര്‍മിച്ചാണോ ചെയ്യാറെന്ന്?
വ്യത്യസ്ത തലങ്ങളിലുള്ള മാനസികമായ പ്രണയാനുഭവങ്ങളുടെ ആവിഷ്‌കാരമാണ് ഗാനങ്ങളിലൂടെ പുറത്തുവരുന്നത്. ഒരു പൂവിന്റെ സൗന്ദര്യം ആസ്വദിക്കുന്നതുപോലെയാണത്. വ്യക്തികള്‍ മാറുന്നത് അനുസരിച്ച് വ്യത്യസ്ത തലങ്ങള്‍ ഉണ്ടാവും അതിന്.  ചിലപ്പോള്‍ യാത്രക്കിടയില്‍ കണ്ടുമുട്ടിയ സുന്ദരിയായ ഒരു പെണ്‍കുട്ടിയാവും, അവള്‍ അപരിചിതയാണ്. എങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന രൂപം. പിന്നീട് ഏതെങ്കിലും ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ ആ രൂപം വീണ്ടും മനസ്സിലേക്കു വരാം. അത് പ്രണയത്തിന്റെ വേറെയൊരു അനുഭവമാണ്. പ്രണയത്തെ നിലാവായി, മഴയായി, വേനലായി, പ്രകൃതിയുടെ സൗന്ദര്യമായൊക്കെ ആവിഷ്‌കരിക്കുന്നതുപോലെ.

ആദ്യാനുരാഗമായിരുന്നില്ല പ്രിയയുമായുള്ളത്. ഒരു വിരഹത്തിനൊടുവിലാണ് പ്രിയയെ കണ്ടുമുട്ടുന്നതും എന്റെ ജീവിതപങ്കാളി ഇവളാണെന്ന് തിരിച്ചറിയുന്നതും. അതുകൊണ്ട് ആ പ്രണയവിരഹത്തെ എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യമായാണ് ഞാന്‍ കാണുന്നത്. ഇല്ലെങ്കില്‍ പ്രിയയെന്റെ ജീവിതത്തില്‍ ഉണ്ടാവില്ലായിരുന്നു. 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ' എന്ന ഗാനം പ്രിയപ്പെട്ട പ്രണയഗാനമാകുന്നതും ഈ പ്രണയംമൂലമാണ്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശ്രീകുമാരന്‍ തമ്പിസാറിന്റെ ഗാനമാണ് 'എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്നസുഗന്ധമേ?'. വല്ലാതെ പ്രണയം നിറച്ചുവച്ചിരിക്കുകയാണ് ആ ഗാനത്തില്‍. ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ സാറിനോടു ചോദിച്ചു ''എവിടെയാണ് ഈ പ്രണയം ഒളിപ്പിച്ചുവച്ചിരിക്കുന്നത്?''. അപ്പോള്‍ സാര്‍ ചിരിച്ചു. മൗനമായ പ്രണയത്തിന്റെ മറ്റൊരുമുഖം!.

ഒരു പ്രണയത്തിലും നമ്മള്‍ സംതൃപ്തരാവുന്നില്ല. പുതിയൊരു അനുഭവത്തിനുവേണ്ടി വീണ്ടും തേടിനടക്കും. ഓ സൈനബ എന്ന ഗാനം പോലെയല്ല കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലായെന്ന ഗാനം. അതുപോലെയല്ല കോലക്കുഴല്‍ വിളികേട്ടോ?. ഓരോന്നും വ്യത്യസ്തമാവുന്നത് അനുഭവങ്ങളുടെ വ്യത്യസ്തതകൊണ്ടാണ്.

എന്നാല്‍ ഭാര്യയോടുള്ള പ്രണയം അങ്ങനെയല്ല. അതു നറുനെയ്യ് പോലെയാണ്. ജീവിതത്തിലെ ചവര്‍പ്പും മധുരവും വേര്‍തിരിച്ചറിയുമ്പോള്‍ പ്രണയമെത്തുന്നത് നിത്യഹരിതമായ സ്‌നേഹത്തിലാണ്. എല്ലാറ്റിനുമുപരിയായ അനശ്വരമായ പ്രണയാനുഭവം.

ജീവിതത്തെ പ്രണയിച്ച അമ്മ
------------------------

ജീവിതം സുന്ദരമാണെന്നു പറഞ്ഞുകൊണ്ട് പാറിനടക്കുന്ന ഒരു ചിത്രശലഭത്തെപ്പോലെയായിരുന്നു എന്റെ അമ്മ. എന്നെ സംബന്ധിച്ച് അമ്മ നിറവാണ്. അതിനുമപ്പുറമാണ്. ജീവിതത്തെ ഒരുപാടു സ്‌നേഹിച്ചു എന്റെ അമ്മ. ഒത്തിരിക്കാലം ജീവിക്കണമെന്ന് ആഗ്രഹിച്ചു. എന്റെ കുട്ടികളുടെ കാര്യംനോക്കി കൂടെനില്‍ക്കണമെന്ന് ആഗ്രഹിച്ചു.

 കാന്‍സര്‍ ബാധിച്ച് അഞ്ചുവര്‍ഷത്തോളം ചികിത്സയിലിരുന്നപ്പോഴും രോഗത്തെ വെല്ലുവിളിച്ച് ജീവിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത് ജീവിതത്തോടുള്ള പ്രണയമായിരുന്നു. അന്ന് അമ്മയുടെ എല്ലാക്കാര്യങ്ങള്‍ക്കുമൊപ്പം നിന്നത് പ്രിയയായിരുന്നു. മാനസികമായി തളര്‍ന്നുപോയ എന്നെ താങ്ങിനിര്‍ത്തിയതും പ്രിയയായിരുന്നു.  മാനസികമായി തളര്‍ന്നുപോയ എന്നെ താങ്ങിനിര്‍ത്തിയതും പ്രിയയായിരുന്നു. ഒരുപക്ഷേ എന്നെക്കാള്‍ കൂടുതല്‍ പ്രിയയെ അമ്മ സ്‌നേഹിച്ചിട്ടുണ്ടാവുമെന്നും ഞാന്‍ കരുതുന്നു.

മകനെന്ന രീതിയില്‍ ഒരുപാടു കാര്യങ്ങള്‍ അമ്മ എന്നെ പഠിപ്പിച്ചു. നിബന്ധനകളില്ലാതെ, ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത് അമ്മയാണ്.

പുതുതലമുറയുടെ പ്രണയം
------------------------
പുതിയ തലമുറ മോശമാണെന്നു പറയുന്നില്ല. പക്ഷേ പൊള്ളയായ പ്രണയത്തിന്റെ കാലഘട്ടമാണിത്. മനസ്സിന്റെ നിറഞ്ഞ സ്‌നേഹം നഷ്ടപ്പെട്ടിരിക്കുന്നു. സുഹൃദ്ബന്ധങ്ങളില്‍പോലും ഉപാധികളില്ലാത്ത സ്‌നേഹം ഇല്ലാതായിരിക്കുന്നു. ഭാര്യ-ഭര്‍തൃബന്ധത്തില്‍പോലും ശാരീരികാവശ്യങ്ങള്‍ക്കും നിലനില്‍പ്പിനും മാത്രമായി സ്‌നേഹം ഒതുങ്ങി.

പൊള്ളയായ സിലിണ്ടര്‍പോലെയാണ് ഇപ്പോഴത്തെ പ്രണയം. അകമേ ഒന്നുമില്ലാതെ, പറയാന്‍വേണ്ടിയൊരു പ്രണയം. ലോകമാകെ ഒരു വാര്‍ത്തയാകാനുള്ള പ്രണയം. പ്രണയത്തിന്റെ തീക്ഷ്ണത ഇല്ലാതായിരിക്കുന്നു.

പ്രണയത്തിന്റെ സത്യസന്ധതയ്ക്ക് നൂറുമാര്‍ക്ക് നല്‍കാം. പക്ഷേ ആര്‍ക്ക്?. പ്രണയചിന്തകള്‍ മാറിവരുമ്പോഴും വ്യത്യസ്തമായ ഒരു ഗാനത്തിനായി ഹൃദയതംബുരുവില്‍ പ്രണയരാഗം മീട്ടുന്നു ഞാന്‍.